ദാരിദ്ര്യവും ഭക്ഷ്യ അരക്ഷിതാവസ്ഥയും വർധിക്കുമ്പോൾ
ആഗോളതലത്തിലും ഇന്ത്യയിൽ പ്രത്യേകിച്ചും കോവിഡ് 19 മഹാമാരി മൂലം ഭക്ഷ്യസുരക്ഷാ രംഗം ഇതിനകംതന്നെ വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെങ്കിലും അത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിലേക്കും സാമൂഹ്യ പ്രതിസന്ധിയിലേക്കും വഴിമാറുന്നതായിട്ടാണ് കാണുന്നത്. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇതൊരു ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. വർധിച്ചുവരുന്ന അസമത്വവും കാലാവസ്ഥ വ്യതിയാനവും ഉയർത്തുന്ന ഭീഷണികൾ നിമിത്തം കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ പട്ടിണിയും പോഷകാഹാര കുറവും വർധിച്ചു വരികയാണ്. അതിനൊപ്പം പലതരത്തിലുള്ള പകർച്ചവ്യാധികളുടെ വ്യാപനം ഭക്ഷ്യസുരക്ഷയെയും പ്രതികൂലമായി ബാധിച്ചു പ്രത്യേകിച്ച്-സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ദരിദ്രർ എന്നിവരുൾപ്പെട്ട ദുർബല ജനവിഭാഗങ്ങൾക്കിടയിൽ.
വർധിച്ചുവരുന്ന തൊഴിലില്ലായ്മ, തൊഴിൽ അരക്ഷിതാവസ്ഥ എന്നിവ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങൾ ഒഴിവാക്കിയാൽ മുൻകാലങ്ങളിൽ മെച്ചപ്പെട്ട സാമ്പത്തിക വളർച്ചനിരക്ക് രേഖപ്പെടുത്തിയ രാജ്യമായിരുന്നു ഇന്ത്യ. കോവിഡിന്റെ വരവോടെ ഇന്ത്യ ഒരു ആരോഗ്യ പ്രതിസന്ധിയെ മാത്രമല്ല അഭിമുഖീകരിക്കുന്നത് അതിനൊപ്പം വിവിധങ്ങളായ സാമൂഹിക‑സാമ്പത്തിക പ്രതിസന്ധികളെ കൂടിയാണ്. 2015‑ൽ ഐക്യരാഷ്ട്രസംഘടന വിഭാവനം ചെയ്ത 17 ഇന സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാമത്തെ ലക്ഷ്യമായി മുന്നോട്ടുവച്ചത് ‘എല്ലായിടത്തും എല്ലാ രൂപത്തിലുമുള്ള ദാരിദ്ര്യം അവസാനിപ്പിക്കുക’യെന്നും മൂന്നാമത്തെ ലക്ഷ്യമായി പരിഗണിച്ചത് ‘ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുക’ എന്നതുമാണ്. എന്നാൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സാധ്യത കോവിഡ് 19 ആരംഭിക്കുന്നതിനു മുൻപ് തന്നെ മങ്ങിയതാണ്.
വൈറസ് വ്യാപനത്തിലൂടെ ഇത് കൂടുതൽ തീവ്രമാവുകയും ചെയ്തു. ലോകമെമ്പാടുമായി നൂറ് കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് ഓക്സ്ഫാം മുന്നറിയിപ്പു നൽകുന്നത്. ലക്ഷക്കണക്കിന് പേർ മരിക്കുകയും ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയെ തകർക്കുകയും ചെയ്യുമെന്നും സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സാമ്പത്തികമായി തിരിച്ചുവരാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ലോകരാജ്യങ്ങൾ പോകാൻ സാധ്യതയുണ്ടെന്നും ഓക്സ്ഫാം മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര ഭക്ഷ്യനയഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎഫ്പിആർഐ) ഡയറക്ടർ ജനറൽ ജൊഹാൻ സ്വിന്നൻ മുൻകാല പ്രതിസന്ധികളിൽ നിന്നുള്ള പാഠങ്ങൾ ഉൾകൊണ്ടുകൊണ്ട് ലോക രാഷ്ട്രങ്ങളോട് ഒരു ചോദ്യം ഉന്നയിക്കുന്നു. ‘കോവിഡ് 19 ഒരു ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കുമോ’ എന്നതാണ് ചോദ്യം. ഒരു പക്ഷേ അതേ, അല്ലെങ്കിൽ ഇല്ല എന്നതാണ്.
ആഗോളതലത്തിൽ ഇതിന് ഒറ്റ ഉത്തരം കണ്ടെത്താൻ സാധ്യമല്ല. ഭക്ഷ്യ പ്രതിസന്ധിയുടെ അപകടസാധ്യത ഓരോ രാജ്യത്തിന്റെയും (അല്ലെങ്കിൽ വ്യക്തികളുടെ) സാമ്പത്തിക വികസനത്തിന്റെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ സമ്പന്നനാണെങ്കിൽ ഉത്തരം ഇല്ലായിരിക്കാമെന്നും പക്ഷേ നിങ്ങൾ ദരിദ്രനാണെങ്കിൽ ഉത്തരം അതെ എന്നായിരിക്കും. രോഗ വ്യാപനത്തിലൂടെ ഇന്ത്യയിലെ സാമൂഹ്യ‑സാമ്പത്തിക രംഗത്ത് നാം രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി, ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ സ്വഭാവവും വ്യാപ്തിയും വിശകലനം ചെയ്യുന്നതുമായി ബന്ധപ്പെട്ടത്. രണ്ടാമത്, ഇന്ത്യയിലെ പൊതുജനാരോഗ്യ സംരക്ഷണത്തിൽ സർക്കാറിന്റെ കുറഞ്ഞ നിക്ഷേപം. ഇന്ത്യയിലെ ദാരിദ്ര്യത്തെ ഏത് അളവുകോൽവച്ചു അളന്നാലും വിട്ടുമാറാത്ത ദാരിദ്ര്യം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ വികസന വെല്ലുവിളിയായി തുടരുന്നു. ആധുനിക കാലത്ത് ദാരിദ്ര്യത്തെ വിശകലനം ചെയ്യുന്നതിനു വേണ്ടി യുഎൻഡിപി വികസിപ്പിച്ചെടുത്ത വികസന സൂചികയാണ് ബഹുമുഖ ദാരിദ്ര്യ സൂചിക. ബഹുമുഖ ദാരിദ്ര്യ സൂചികയെ നിർവ്വചിക്കുന്നത് കേവലം വരുമാനത്തിൽ അല്ല മറിച്ച് ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മൂന്ന് സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ്. നിതി ആയോഗ് തയ്യാറാക്കിയ 2019 ‑20 സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടങ്ങിയ റിപ്പോർട്ടിൽ ഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യസൂചിക നിരക്ക് 27.9 ശതമാനമാണ്. ലോക്ഡൗൺ 40 ദിവസത്തിലേക്ക് എത്തുമ്പോഴേക്കും തൊഴിലില്ലായ്മ വർധിക്കുന്നത് സാമ്പത്തിക നാശത്തിന് വഴിവയ്ക്കും.
നിരാശരായ കുടിയേറ്റക്കാർ നഗരങ്ങൾ വിട്ട് അവരുടെ ഗ്രാമീണ മേഖലയിലെ ജന്മനാട്ടിലേക്ക് കുടിയേറേണ്ടിവരും. സർക്കാരിന്റെ ഉത്തരവാദിത്വമുള്ള ഏജൻസികൾ മുഖേന ഇവരെ കൂടെ സാമൂഹിക സുരക്ഷിതവലയത്തിലേക്ക് കൊണ്ടുവരണം. അസംഘടിത തൊഴിലാളികളെയും ദരിദ്ര്യരെയും സഹായിക്കുന്നതിനുവേണ്ടി ഇന്ത്യയിലെ സംസ്ഥാന സർക്കാരുകൾ നൂതന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് ഉത്തമോദാഹരണമാണ് കേരള സർക്കാർ നടപ്പിലാക്കിയ ‘സാമൂഹിക അടുക്കള’ പദ്ധതി. അതിഥിതൊഴിലാളികളെ സംരക്ഷിക്കുന്ന കേരള സർക്കാരിന്റെ ശ്രമങ്ങളും മാതൃകയാണ്. കേന്ദ്രസർക്കാർ 1.7 ലക്ഷം കോടി രൂപയുടെ ഒന്നാം സാമ്പത്തിക പാക്കേജിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് സൗജന്യമായി ധാന്യങ്ങൾ നൽകാനുള്ള ശ്രമം തന്നെ ഇന്ത്യയിലെ ദാരിദ്ര്യാവസ്ഥയുടെ ഗൗരവം തിരിച്ചറിഞ്ഞതിന്റെ സൂചനയാണ്. ഈ ഒരു സാമ്പത്തിക പാക്കേജ് കൊണ്ടുമാത്രം ഇന്ത്യയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും പരിഹരിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവിലാണ് കേന്ദ്ര സർക്കാർ കോവിഡ് 19 ദുരിതത്തെ നേരിടാൻ വേണ്ടി പ്രത്യേക ബജറ്റ് തയ്യാറാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇന്ത്യയിലെ ആരോഗ്യസംരക്ഷണത്തിനായി സർക്കാർ ചെലവഴിക്കുന്നത് ജിഡിപിയുടെ 1.15 ശതമാനം മാത്രമാണ്. ആഗോളതലത്തിലുള്ള വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ‘ഒരു രാജ്യം ജിഡിപിയുടെ കുറഞ്ഞത് അഞ്ച് മുതൽ ആറ് ശതമാനം വരെ ആരോഗ്യത്തിനായി ചെലവഴിച്ചാൽ മാത്രമേ അടിസ്ഥാന ആരോഗ്യപരിപാലനം ഒരുപരിധിവരെയെങ്കിലും നിറവേറ്റാൻ സാധിക്കുകയുള്ളൂ’.
2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലഘട്ടത്തിൽ മിക്ക സാമ്പത്തിക പാക്കേജുകളും ബാങ്ക് സംരക്ഷിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു സുസ്ഥിര ലോകം സൃഷ്ടിക്കുന്നതിന് ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇതിൽ ഗവൺമെന്റുകൾക്ക് അവരുടെ പൗരന്മാരെ സംരക്ഷിക്കേണ്ട ന്യായമായ ഉത്തരവാദിത്തമുണ്ട്. ഇന്ത്യ അഭിമുഖീകരിക്കുന്ന ആരോഗ്യ‑സാമ്പത്തിക പ്രതിസന്ധിയിൽ അനാവശ്യമായ ഭക്ഷ്യവില വർധനവ് തടയാൻ ശക്തമായ വിപണി ഇടപെടലുകൾ ആവശ്യമാണ്. സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ സാധാരണ സാഹചര്യങ്ങളിൽ ഉല്പാദനം, വിതരണം തുടങ്ങിയ അവശ്യ ജോലികൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഇതിലൂടെ തൊഴിലിന്റെ സുഗമമായ ഒഴുക്ക് തടയുകയും ചില വിതരണ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനൊപ്പം കാർഷികോല്പന്നങ്ങളുടെ സമയബന്ധിതമായ് വിളവെടുപ്പ്, കാർഷിക ഉല്പന്നങ്ങളുടെ വിപണി ലഭ്യത പോലുള്ള ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 1943 ലെ ബംഗാൾ ക്ഷാമത്തിൽ രണ്ടു മുതൽ മൂന്നു ദശലക്ഷം വരെ മരണങ്ങൾ സംഭവിച്ചത് ഭക്ഷ്യലഭ്യത കുറവ് കൊണ്ടായിരുന്നില്ല മറിച്ച് ഭക്ഷ്യവിതരണ സംവിധാനത്തിലെ തടസ്സങ്ങളായിരുന്നു. ആഗോളതലത്തിൽ 2007–2008 കാലഘട്ടത്തിലെ ഭക്ഷ്യ പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ അതേ പിശകുകൾ ആവർത്തിക്കരുതെന്ന് നിരവധി റിപ്പോർട്ടുകളും സാമ്പത്തിക ഉപദേശങ്ങളും ചൂണ്ടികാട്ടുന്നു. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ രണ്ട് പ്രധാന കാരണങ്ങളാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
കോവിഡ് 19 ന് മുൻപ് തന്നെ ഇന്ത്യയിലെ സമ്പദ്വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായിരുന്നു. ഒന്നാമതായി, ഉയർന്ന നിരക്കിലുള്ള തൊഴിലില്ലായ്മ. വ്യാപകമായ അസമത്വം, പോഷകാഹാര കുറവ്, കുറഞ്ഞ വരുമാനം തുടങ്ങിയ ദുരിതങ്ങൾ ഇന്ത്യൻ ജനതയ്ക്കിടയിൽ വർധിച്ചു. രണ്ടാമതായി, നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയുടെ അസംഘടിതമേഖല ദുർബലമാണ്. 2017–18 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ മൊത്തം തൊഴിലാളികളിൽ 91 ശതമാനവും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്. അസംഘടിത മേഖലയിൽ സ്ഥിരമായ ശമ്പളമോ വരുമാനമോ ഇല്ലാത്തതിനാൽ ലോക്ഡൗൺ കാലയളവിനു ശേഷവും അവരുടെ നിലനിൽപ്പിനെ കൂടുതൽ അപകടപ്പെടുത്തും. കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാരിന്റെ സഹായ പാക്കേജിനൊപ്പം പ്രതിസന്ധി പരിഹരിക്കുന്നതിനായി ഏതെങ്കിലും സാമൂഹ്യ സംരക്ഷണ പദ്ധതികളിൽ ഉൾപ്പെടുത്തി അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ജിഡിപിയുടെ 0.85 ശതമാനം മാത്രമാണ്. മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണ്. ജിഡിപിയുടെ നാല് ശതമാനം മുതൽ അഞ്ച് ശതമാനം വരെ ചെലവഴിച്ചാൽ മാത്രമേ കോവിഡ് ഉയർത്തുന്ന സാമൂഹിക പ്രതിസന്ധിയിൽ നിന്നും ഒരു പരിധി വരെ കരകയറാൻ സാധിക്കുകയുള്ളു. നാം മുന്നോട്ടുവയ്ക്കുന്നത് ജനങ്ങളും സർക്കാരുകളും വിപണിയും തമ്മിലുള്ള സമൂലവും പുതിയതുമായ ഒരു സാമൂഹ്യകരാറിന് തുടക്കം കുറിക്കുകയും അതിലൂടെ സമൂഹത്തിലെ അസമത്വം കുറയ്ക്കുവാനും അങ്ങനെ മാനവവികസന കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറ പാകേണ്ടതുമാണ്. ഇതിനായി കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കാം.

